2018, ജൂൺ 2, ശനിയാഴ്‌ച

പ്രണയ ഭ്രാന്ത്

" പ്രിയപ്പെട്ട ജയദേവ്....,
പ്രണയം വര്‍ണ്ണപൂരിതമായ ജീവിതമാണോ ..??
അതോ മിഥ്യാ സങ്കല്‍പ്പങ്ങളോ ..??
എന്തായാലും 'എന്റെ പ്രണയം' തിരികെ ലഭിക്കാത്ത ചുംബനമായിരുന്നു....
ഒരു കാഴ്ച്ച നഷ്ടപ്പെട്ടവളുടെ നിറമില്ലാത്ത നിലവിളി പോലെ എന്റെ പ്രണയം അലമുറയിട്ടു കരഞ്ഞിരുന്നു.
ആ ഇരുട്ടില്‍ നിന്റെ പ്രണയം എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചിരുന്നുവെങ്കില്‍ വാടാത്ത വെളുത്ത പൂക്കള്‍ പോലെ ആ ഇരുട്ടില്‍ വെളിച്ചം നിറഞ്ഞേനേ....
ഒരു അന്ധയുടെ അടയാത്ത അകകണ്ണു പോലെ നിന്റെ പ്രണയം എന്നെ വഴി തെളിച്ചേനേ..
നിന്റെ പ്രണയത്തിനു നിറച്ചാർത്താണിയാനെനിക്ക് കഴിഞ്ഞില്ല. എന്നാൽ നിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് ജീവൻ വയ്പ്പിക്കാൻ എനിക്ക് കഴിയും.
ഞാനവയ്ക്ക് ജീവൻ വയ്പ്പിച്ചോട്ടെ ജയദേവ് ..??
ആകാശത്തിലെ മേഘപടവുകളിലൂടേ മുകളിലേക്കു ഓടിക്കയറി,കോടമഞ്ഞിൻ പുതപ്പിലൂടെ ഊളിയിട്ട്, കാറ്റിന്റെ വേഗതയിൽ, ശൂന്യതയിൽ ഒരു അപ്പുപ്പന്താടി പോലെ പറന്നു നടന്നു...,
അങ്ങനെ അങ്ങനെ നിന്റെ സങ്കൽപ്പങ്ങൾക്ക് ഞാൻ ജീവൻ നൽകാൻ പോവുകയാണ്....
മറ്റൊരു പെണ്ണിനും യാഥാര്‍ഥ്യമാക്കുവാന്‍ കഴിയാത്ത നിന്റെ സങ്കലപ്പങ്ങളെ ഞാനിന്നു യാഥാര്‍ഥ്യമാക്കുന്നു.
ഈ വിശുദ്ധ നിമിഷത്തില്‍ നിന്റെ സ്വപ്നങ്ങളുടെ രാജകുമാരിയായി ഞാന്‍ അവരോധിക്കപ്പെട്ടു....."
അപർണയുടെ കയ്യിലിരുന്ന ഡയറിയിലെ കടലാസ് നീർമുത്തുകൾ കൊണ്ട് നനഞ്ഞിരുന്നു.കുന്നിൻ മുകളിലെ തണുപ്പിലും,കാറ്റിലും പോലും അവൾ വിയർത്തു കുളിച്ചു.തന്റെ നീല നിറത്തിലുള്ള ഡയറി നെഞ്ചോട്‌ ചേർത്ത് പിടിച്ചു മലയെ മൂടി നിന്ന കോടമഞ്ഞിൻ പുതപ്പിലേക്കെടുത്തു ചാടി.ആദ്യമായി പറക്കുന്ന പക്ഷിക്കുഞ്ഞിനെ പോലെ ഇരു കൈകളും വീശിയവൾ പറന്നു.അവളുടെ ശരീരം പഞ്ഞികെട്ടുകളാണെന്നും കാറ്റിൽ താൻ പാറി രസിക്കുകയാണെന്നും മഞ്ഞിന്റെ കുപ്പായം പുതച്ചാണ് തന്റെ സഞ്ചാരമെന്നും അവൾക്കു തോന്നി.
പതിയെ പതിയെ താഴേക്കു താഴേക്കു....
അവൾ ജയദേവന്റെ വരികളിലെ പ്രണയത്തിലേക്ക് ഊളിയിട്ടു.ഒരുപാട് പ്രണയ കാവ്യങ്ങളെഴുതിയ അപർണയുടെ ഡയറി മലയുടെ താഴ്വാരത്തിലെ പാറക്കൂട്ടങ്ങൾക്കിടയിൽ അവള്‍ക്കു മുന്‍പേഅഭയം പ്രാപിച്ചു....
"ആരാണ് ജയദേവ്....??"
"ദൈവമേ...ആളെക്കൊല്ലി മലയുടെ താഴ്വാരത്തിൽ നിന്നും കിട്ടിയ അഴുകിയ മൃതദേഹത്തിനരികെ നിന്നും കിട്ടിയ ഡയറിയിലെ ആത്മഹത്യാ കുറിപ്പിൽ എന്റെ പേരുണ്ടെന്ന്...."
ജയദേവൻ ഉമ്മറത്തെ തൂണിൽ ചാരി കുറച്ചു നേരം സ്വബോധമില്ലാത്തവനെ പോലെ നിന്നു.ശരീരം മുഴുവനും വല്ലാത്തൊരു മരവിപ്പ് ബാധിച്ചിരിക്കുന്നു.
പോലിസ്, കോടതി, ജയിൽ, പരിഹാസങ്ങൾ .. മനസ്സിൽ ചിത്രങ്ങളൊരുപാട് തെളിഞ്ഞു വന്നു.
വടിവൊത്ത അക്ഷരത്തിൽ എഴുതിയ ഡയറിയിലെ ഓരോ പേജിലും തന്റെ പേര് കുറിച്ചിരിക്കുന്നു. അവസാനമെഴുതിയ മരണമൊഴി പോലും തനിക്കു വേണ്ടിയാണത്രെ ...!
അതിലെ എല്ലാ അക്ഷരങ്ങളെയും അവ്യക്തമാക്കി കൊണ്ട് തന്റെ പേര് മാത്രം വ്യക്തമായി കാണാം.
"ജയദേവൻ..."
അവള്‍ 'അപര്‍ണ്ണ വിശ്വനാഥ്‌'
അവൾക്കെന്നോട് പ്രണയമായിരുന്നത്രെ ....!!
ഞാനെഴുതുന്ന എല്ലാ ഭ്രാന്തുകളെയും ഭ്രാന്തമായി പ്രണയിച്ച,അത് വായിക്കുവാൻ വേണ്ടി മാത്രം മുഖപുസ്തകത്തിൽ വന്നിരുന്ന , മുഖമില്ലാത്ത എന്നോട് പ്രണയം പറഞ്ഞിരുന്നവള്‍....
മെസ്സേജുകൾ കൊണ്ടെന്നെ അലോസര പെടുത്തിയിരുന്നവൾ...,
പ്രണയം പറഞ്ഞെന്നെ അവളിലേക്കടുപ്പിക്കാൻ ശ്രമിച്ചവൾ....,
അവൾ പറഞ്ഞ കഥയിൽ നിർത്താതെ കഥകൾ പറഞ്ഞു കൊണ്ടിരുന്ന നായകൻ ഞാനായിരുന്നത്രെ....
അവളെന്നോട് സംസാരിക്കുമ്പോൾ ചിലപ്പോൾ ഒളിച്ചു വച്ചിരുന്ന പ്രണയം നദി പോലെ ഒഴുകിയിറങ്ങിയിരുന്നു....,
ചിലപ്പോൾ ഭയത്തോടെ ചൂളി ഉന്മാദിയെ പോലെ പുലമ്പിയിരുന്നു.....,
ഞാന്‍ ഒഴിഞ്ഞു മാറുമ്പോൾ ഭ്രാന്തിയെ പോലെ അവള്‍ അലറി കരയും.....
ഒരിക്കൽ പോലും എന്റെ മുഖം കാണണമെന്ന് അവള്‍ പറഞ്ഞിരുന്നില്ല.അത്ഭുതത്തോടെ ഞാനതവളോട് ചോദിച്ചപ്പോൾ
"ഈ വരികളുടെ ഉടമസ്ഥന്‍ എത്ര വിരൂപനാണെങ്കിലും അയാളോടെനിക്ക് പ്രണയമാണ്..."
എന്ന മറുപടിയാണ് തിരിച്ചു കിട്ടിയത്.ഒരിക്കലും പ്രണയത്തിന്റെ കരസ്പര്‍ശനമേല്‍ക്കാന്‍ ആഗ്രഹിക്കാത്ത,ആർക്കും സ്വയം വിട്ടു കൊടുക്കാൻ താല്പര്യമില്ലാതിരുന്ന,ഇരുട്ടില്‍ കണ്ണടച്ചിരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന,കാമത്തെ വേര്‍തിരിച്ചു കാണുവാന്‍ കഴിയാതിരുന്ന എനിക്കതൊക്കെയും ചെറിയ കുട്ടികളുടെ ജൽപനകലാണെന്നാണ് തോന്നിയിരുന്നത്.
എന്റെ "മേഘങ്ങൾ സ്പർശിച്ചവൾ " എന്ന കവിത വായിച്ച ശേഷം ആ വരികളെ കുറിച്ച് ഒരുപാട് വാചാലയാകുമായിരുന്നു അവള്‍.അവളുടെ മനസ്സിനെ ആ കവിതാ വരികള്‍ അത്രയേറെ സ്വാധീനിച്ചിരുന്നു എന്ന് ആയിരം വട്ടം പുലബി കൊണ്ടിരുന്നു.
പെണ്ണിന്റെ വെറും തമാശകള്‍ മാത്രമായി ഞാന്‍ അതെല്ലാം കേട്ടിരുന്നു.അന്ന് സംസാരം അവസാനിപ്പിക്കുനതിനു മുന്‍പ് എന്നോടായി പറഞ്ഞു.
" മഴമോഹിക്കുന്ന വേഴാമ്പല്‍ പോലെ കാത്തിരിക്കുന്ന എന്റെ തൊണ്ടക്കുഴിയില്‍ നിങ്ങളുടെ ഹൃദയ മേഘത്തില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഒരിക്കല്‍ വീഴും.ആ ഒരു തുള്ളിയെ പെരുമഴയായി കുടിച്ചു തീര്‍ത്തു എന്റെ ദാഹം തീര്‍ക്കും ...."
അവള്‍ പറയുന്നതെല്ലാം അലസമായി ചെവി കൊടുത്തു കൊണ്ട് കേള്‍ക്കുമായിരുന്നു.എന്റെ ഭ്രാന്തുകളെ സ്നേഹിക്കുന്ന വെറും ഭ്രാന്തി മാത്രമായി മാത്രമേ ഞാന്‍ അവളെ കണ്ടിരുന്നുള്ളൂ.ഞാന്‍ അവളോട്‌ ചോദിച്ചു
"നമുക്കൊരുമിച്ചു കവിതയിലെ ചിറകുള്ള പെണ്‍കുട്ടിയെ പോലെ ആ മലയുടെ ശിരസ്സിൽ നിന്നും അതിന്റെ പാദങ്ങളിലേക്കു പറന്നു വീണാലോ...?
പക്ഷികളെ പോലെ മനുഷ്യർക്കും പറക്കാൻ സാധിച്ചിരുന്നെങ്കിൽ... ??
മേഘങ്ങൾക്കിടയിലൂടെ അവയെ തൊട്ടു തലോടി, അവയുടെ ഗന്ധം ആസ്വദിച്ചു, ഒരു അപൂപ്പൻതാടി പോലെ ,സർവ സ്വതന്ത്രമായി പറന്നു പറന്നു പറന്ന്..."
എന്റെ ഭ്രാന്തൻ ചിന്തകൾ ഞാൻ ഉരുവിട്ടു കൊണ്ടേയിരുന്നു.ഒടുവിൽ നീണ്ട മൗനത്തിനപ്പുറം ഒരു ചെറുചിരിയോടെ അവൾ മൊഴിഞ്ഞു...
"ജയദേവ്.... നിങ്ങളുടെ ഈ ഭ്രാന്തുകളെ ഞാൻ ഭ്രാന്തമായി പ്രണയിക്കുന്നു..."
അതെ...,
എന്റെ പ്രണയത്തെ ഞാനറിയാതെ കൊലപ്പെടുത്തി.
അവളുടെ പ്രണയത്തോട് ഞാന്‍ കാണിച്ച അവഗണനയാകും സ്വയം സഹിച്ചു അവളെ നിശബ്ദയാക്കിയത്.താഴ്വാരത്തിലെ പാറക്കെട്ടുകളിൽ ചോരതുള്ളികൾ അലങ്കരിച്ച ആ കത്തിൽ അവൾക്കെന്നോടുള്ള പ്രണയം ചുവന്ന നിറത്തിൽ പടർന്നിരിക്കുന്നു....
അവൾ...,
എന്റെ ഭ്രാന്തുകളെ പ്രണയിച്ചവൾ...,
എന്റെ പ്രണയം ഏറ്റു വാങ്ങാൻ തപസ്സിരുന്നവൾ.., ഒടുവിൽ എനിക്കു വേണ്ടി ചിറകുകൾ വീശി പറന്നവൾ...!
ജയദേവന്റെ ഹൃദയമേഘങ്ങളില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു വീണു....
ഗേറ്റ് കടന്നു ആരാണ് വരുന്നത്...??
അവരെന്റെ പേര് ഉറക്കെ പറയുന്നുമുണ്ട്. ആരുമെന്തേ മറുപടി പറയാത്തത്..??
ദയവായി നിങ്ങൾ അവരോടു പറയൂ...
ഞാൻ നിരപരാധിയാണ്..... ,
എനിക്കാരോടും പ്രണയമില്ല...,
ആ മരണം എനിക്കു വേണ്ടിയുമല്ല...,

ഞാനെന്റെ വിരലുകളെ ഇനി ഭ്രാന്തെഴുതാൻ ചലിപ്പിക്കുകയുമില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...