2018, ജൂൺ 6, ബുധനാഴ്‌ച

മച്ചി ..ഒരു സത്യകഥ

ആയിഷയുടെ പിന്നാലെ നടന്നു പ്രണയം പറയാത്ത ചെറുപ്പക്കാര്‍ വിരളമായിരുന്നു ...
പടച്ചവന്‍ കനിഞ്ഞു തന്ന ഈ ജീവനും ശരീരവും തന്നെ നിക്കാഹു കഴിക്കുന്നവന്‍ മാത്രം അനുഭവിക്കണം എന്ന ദീനീ ബോധത്തില്‍ ഔറത്ത് മറച്ചു കൊണ്ട് തന്‍റെ കണ്ണുകളുടെ സൌന്ദര്യം കണ്ടു വരുന്ന ഓരോ ചെറുപ്പക്കാരുടെയും പ്രണയ മൊഴികളില്‍ നിന്നും അകലം പാലിച്ചിരുന്നു ആയിഷ .
ഒരു പക്ഷെ താന്‍ ഇതു വരെ കാണാത്ത തന്‍റെ രാജകുമാരുനു വേണ്ടി ഇത്രയും കാത്തിരുന്ന ഒരു പെണ്ണ് എന്റെ അറിവില്‍ ഇല്ലെന്നു ഞാന്‍ പറയും ...
അങ്ങനെ ആയിഷയുടെ പതിനെട്ടാം വയസ്സില്‍ ബഷീര്‍ ആയിഷയെ നിക്കാഹ് കഴിച്ചു ..
വിവാഹത്തിനു മുന്‍പേ തന്‍റെ ഭര്‍ത്താവിനു വേണ്ടി ജീവിച്ച ആയിഷ വിവാഹത്തിനു ശേഷം ബഷീറിനെ ഹൃദയത്തില്‍ ചുമന്നു കൊണ്ട് അയാളില്‍ ലയിച്ചു ജീവിച്ചു ...
ആയിഷ തന്‍റെ പടച്ചവനു മുന്‍പില്‍ ദുആ ചെയ്യുന്നത് പോലും ബഷീറിനു വേണ്ടി മാത്രമായിരുന്നു .ബഷീര്‍ ആയിഷയോട് സ്നേഹം കൂടുമ്പോള്‍ പറയും .
" തട്ടത്തിനകത്തെ ഈ മുഖം എന്തൊരു ഐശ്വര്യമാണ് .."
ചിരിച്ചു കൊണ്ട് ആയിഷ ഇങ്ങനെ പറയും
"എന്റെ പടച്ചവന്‍ തന്ന സമ്മാനത്തിനു മുന്‍പില്‍ മാത്രമേ ഞാന്‍ സൂര്യനെ പോലെ തിളങ്ങുകയുള്ളൂ ..."
സന്തോഷത്തോടെയുള്ള ഒരു വര്‍ഷ ജീവിതത്തിനു ശേഷം ഇടയ്ക്കൊരു വിശേഷദിവസം അടുക്കളയുടെ പിന്നാമ്പുറങ്ങളില്‍ പ്രായമായ ഒരു ഇത്ത ബഷീറിന്റെ ഉമ്മയോട് ചോദിച്ചു ...
" ഒരു വര്‍ഷം ആയില്ലേ ...??
ഓള് മച്ചിയാണോ..??"
ചോദ്യം കേട്ട ആയിഷക്കു ഇടിവാള്‍ തലയില്‍ വീണ അവസ്ഥ ആയിരുന്നു . ഈശ്വര സേവ പോലെ ജീവിച്ചു വന്ന ആയിഷയുടെ ജീവിതത്തില്‍ വീണ ആദ്യത്തെ കരി നിഴല്‍ ആയിരുന്നു ആ ചോദ്യം .
ഒടുവില്‍ ആശുപത്രി ,പരിശോധനകള്‍ .എല്ലാത്തിനുമൊടുവില്‍ അവരെല്ലാം ആഗ്രഹിച്ച പോലെ ഫലവും വന്നു ..കുഴപ്പം ആയിഷക്കു തന്നെയാണ് .ഒരു വര്‍ഷമെങ്കിലും ചികിത്സിച്ചാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ബഷീറിനു ഉറപ്പ് നല്‍കി .
ബഷീറിന്റെ ഉമ്മക്ക് ആ കാത്തിരിപ്പിനോട് യോജിക്കുവാന്‍ കഴിഞ്ഞില്ല .ആയിഷയെ ഒഴിവാക്കി പുതിയ നിക്കാഹ് കഴിക്കുവാന്‍ അയാളെ അവര്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു .ഒടുവില്‍ നിര്‍ബന്ധത്തിന്റെ ഏതോ നിമിഷങ്ങളില്‍ ബഷീര്‍ തന്‍റെ ഉമ്മയുടെ വാദം ശരി വച്ചു.
ആയിഷയെ മൊഴി ചൊല്ലുവാന്‍ ബഷീര്‍ തീരുമാനിച്ചു..!
കിടപ്പുമുറിയിലെ നിശബ്ദതയില്‍ പിടയുന്ന ഹൃദയവുമായി ആയിഷ ബഷീറിനോട്‌ ചോദിച്ചു ..
" ഇക്കാ ,ഈ ഖുറാനില്‍ തൊട്ടു ഞാന്‍ പറയുന്നു ,
എന്റെ പടച്ചവന്‍ കഴിഞ്ഞാല്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും വിശ്വസിച്ചതും ഇക്കയെയാണ്, ആ ഇക്കയാണോ ഇന്ന് എന്റെ ശരീരത്തിന്റെ ചെറിയ കുഴപ്പം കാരണം എന്നെ ഉപേക്ഷിക്കുവാന്‍ ശ്രമിക്കുന്നത്.???
ഏതു കൊടുംകാറ്റിലും മഹാമാരിയിലും ഇക്കയോടൊപ്പം കൈ കോര്‍ത്ത് നടക്കുവാന്‍ ആഗ്രഹിച്ചവളാണ് ഈ ഞാന്‍ ..
ഇക്കയുടെ കൈകളും കാലുകളും നഷ്ടപ്പെട്ടാലും ,മനസ്സ് തന്നെ കൈ വിട്ടാലും ഇക്കയെ സേവിച്ചു ഈ ജന്മം തീര്‍ക്കണം എന്ന് നൊയമ്പ് നോറ്റ എന്നെ ഉപേക്ഷിക്കുവാന്‍ ഇക്കാക്ക്‌ കഴിയുമോ ..??
ഡോക്ടര്‍മാര്‍ പറഞ്ഞല്ലോ എനിക്ക് കുട്ടികള്‍ ഉണ്ടാകുമെന്ന് പിന്നെ എന്റെ സ്നേഹത്തിനു വേണ്ടിയെങ്കിലും കാത്തിരുന്നു കൂടെ ഇക്കാ ..??
ഞാനും അമ്മയാകും ...,
ഇക്കയെ തന്ന പടച്ചവന്‍ എനിക്ക് മക്കളെയും തരും ....,
എന്നെ ഈ ഇരുട്ടില്‍ തനിച്ചാക്കി പോകുമോ ഇക്കാ ..??"
ചോദ്യങ്ങള്‍ക്കവസാനം തന്നെ തന്‍റെ ഇക്ക നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുമെന്നു കരുതിയ ആയിഷയെ വരവേറ്റത് ബഷീറിന്റെ ഇതു വരെ കാണാത്ത മൌനമായിരുന്നു ...
ചിലപ്പോള്‍ ചിലരുടെ മൌനം അവരുടെ അലര്‍ച്ചയേക്കാള്‍ ഭയാനകമാണ് ....
ആയിഷ ഉപേക്ഷിക്കപ്പെട്ടു ..!!
'മച്ചി'യെന്ന വിളിപ്പേരില്‍ തിരസ്കരിക്കപ്പെടുന്ന സ്ത്രീത്വങ്ങള്‍ ......
ഈ കഥയിലെ ആയിഷ ഒരു സാങ്കല്‍പ്പിക പേരാണ് പക്ഷെ ഇത് കഥയല്ല ..
ജീവിതമാണ് ..
"മച്ചി" എന്ന വിളിപ്പേരില്‍ തിരസ്കരിക്കുന്നവരോട് ഒന്നേ എനിക്ക് പറയുവാനുള്ളൂ ..
നാളെ നിങ്ങളുടെ ഉദ്ധാരണ ശേഷി കുറഞ്ഞത്‌ കാരണമോ അല്ലെങ്കില്‍ ബീജത്തിന്റെ അളവ് കുറഞ്ഞതിന്റെ പേരിലോ "ഷണ്ടന്‍" എന്ന വിളിപ്പേരില്‍ നിങ്ങളെ ഉപേക്ഷിച്ചു പോകുമ്പോള്‍ മാത്രമേ അവഗണയുടെ ഹൃദയവേദന നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ കഴിയൂ ..
സ്ത്രീ ആയാലും പുരുഷന്‍ ആയാലും ആരും ഇങ്ങനെ ഇറച്ചി പോലെ തിരസ്കരിക്കതിരിക്കട്ടെ ...
ആയിഷ വീണ്ടും വിവാഹിതയായി ......,
അവളുടെ പടച്ചവന്‍ അവള്‍ക്കു ബഷീറിനെക്കാള്‍ നല്ലൊരു ഭര്‍ത്താവിനെ നല്‍കി ..

സൂര്യതേജസ്സുള്ള രണ്ടു പുത്രന്മാരെയും നല്‍കി ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...