2018, ഏപ്രിൽ 10, ചൊവ്വാഴ്ച

കടല്‍ സ്നേഹം

"ഈ കടല്‍ത്തിരകള്‍ക്ക് തീരത്തോടുള്ള സ്നേഹം അപാരം തന്നെയാണ്...എത്രയൊക്കെ തലതല്ലി കരഞ്ഞു കൊണ്ട് തീരത്തോട് പിണങ്ങി പോയാലും തിരികെ വന്നു തിരമാലകള്‍ പോലുള്ള സ്നേഹകരങ്ങള്‍ കൊണ്ട് തീരത്തെ പുല്‍കുന്ന അപാര സ്നേഹം...
ഒരു ഒറ്റപ്പെടലിനും തീരത്തെ വിട്ടു കൊടുക്കാത്ത കടല്‍സ്നേഹം ...."
ആർത്തിരമ്പുന്ന കടൽത്തിരകളെ നോക്കിയിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ കടലിന്റെ സ്നേഹത്തെ കുറിച്ചുള്ള ചിന്തകള്‍ അലകള്‍ പോലെ അടിച്ചു കയറി. ഈ തീരത്ത് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.അനുമോൾ മണ്ണിൽ കളിവീടു പണിയുന്ന തിരക്കിലാണ്.വിനു ഇല്ലാതെ ആദ്യമായാണ് ബീച്ചിലേക്ക് വരുന്നത്. ബീച്ചിലേക്കെന്നല്ല വിനുവേട്ടനില്ലാതെ ഒരിക്കൽ പോലും വീടിനു പുറത്തേക്കിറങ്ങിയിട്ടില്ല.
ഇനിയങ്ങനെ ഇരിക്കാൻഎനിക്ക് കഴിയില്ലല്ലോ..??
കാലത്തിന്റെ കൈകളിലെ സമയ സൂചികയിലെ ചെറിയ ചലനം കൊണ്ട് ഞാനൊരുപാട് മാറിയിരിക്കുന്നു.... ഒരു പക്ഷേ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ തന്നെ...
വിനുവേട്ടൻ വേലിയേറ്റമില്ലാത്ത തിര പോലെ എന്നെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷവും മൂന്നു മാസവും പിന്നിട്ടിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്ന യാഥാര്‍ഥ്യം ഉൾകൊള്ളാൻ ആദ്യമൊന്നും കഴിഞ്ഞില്ലെങ്കിലും ഇന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.ചെറിയൊരു കുഗ്രാമത്തിൽ നിന്നും അഞ്ചു വർഷം മുന്നേ വിനുവേട്ടന്റെ കൈപിടിച്ച് ഈ നഗരത്തിൽ എത്തുമ്പോൾ എനിക്ക് ആശ്ചര്യമായിരുന്നു. തനി നാട്ടിന്‍പുറത്തുകാരിയായ തനിക്കൊരിക്കലും ഇഴുകിച്ചേരാൻ കഴിയാത്ത സംസ്കാരമുള്ള മനുഷ്യരായിരുന്നു ചുറ്റും.സാരിയും ദാവണിയും ചുരിദാറും ധരിക്കുന്നവരെ മാത്രം കണ്ടു പഴകിയ കണ്ണുകൾ ജീൻസും,ടോപ്പും,സ്കേർട്ടും,ഒക്കെ ധരിച്ച സ്ത്രീ ശരീരങ്ങൾ കാണുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു.നീണ്ടമുടി പിന്നിക്കെട്ടി ഒരു മൂന്നാലു പൊട്ടും തൊട്ട് കുറച്ചു സ്വർണാഭരണങ്ങളും അണിഞ്ഞു പട്ടുചേലയും ചുറ്റി നടക്കുന്ന എന്നെ അവർക്കും അത്ഭുതം തന്നെയായിരുന്നു....
"ഹോ... ! എന്റെ മീരാ..., ഇത് നിന്റെ പട്ടിക്കാടല്ല, ബാംഗ്ലൂർ സിറ്റി ആണ്.കുറച്ചു കൂടെ ഒക്കെ മോഡേൺ ആവാം തനിക്കും ..."
അങ്ങനെ പറയുമ്പോൾ കരിമഷി പടര്‍ന്ന ഉണ്ടക്കണ്ണുകളും നിറച്ചു നിൽക്കുന്ന എന്റെ മുഖം കൈക്കുമ്പിളിലാക്കി വിനുവേട്ടൻ പറയും
"അപ്പോഴേക്കും കണ്ണ് മുള്ളാൻ തുടങ്ങിയല്ലോ..?
ഇത് നഗരമാണ് മീരാ ...പല സ്വഭാവത്തിൽ ഉള്ളവർ താമസിക്കുന്നിടം.നീ ഇങ്ങനെ സ്വര്‍ണ്ണക്കടയുടെ പരസ്യം പോലെ നടന്നാൽ ഉടലോടെ ആരേലും എടുത്തോണ്ട് പോകും. നീയില്ലാതെ പിന്നെ എനിക്ക് ജീവിക്കാൻ കഴിയോ...??"
"അയ്യടാ "
വിനുവേട്ടന്റെ കവിളിൽ നുള്ളി ആ നെഞ്ചിലേക്ക് ചായും.അച്ഛന്റെ കൈത്തുമ്പ് കഴിഞ്ഞാൽ ഏറ്റവും സുരക്ഷിതമായി തനിക്കുള്ളത് ആ നെഞ്ചിൻകൂട് മാത്രമായിരുന്നു.പരിഷ്കാരിയായ ചെറുക്കനെ തനിക്കു വേണ്ടെന്നു പറഞ്ഞു വാശി പിടിച്ചു കരഞ്ഞിരുന്നു എങ്കിലും വിവാഹ ശേഷം അന്നങ്ങനെ പറഞ്ഞതിൽ ദൈവത്തോട് ഒരായിരം വട്ടം മാപ്പു പറഞ്ഞിട്ടുണ്ട്.ഈ ലോകത്ത് എനിക്ക് വേണ്ടി മാത്രം ദൈവം കരുതി വച്ച നിധി ആയിരുന്നു എന്റെ വിനുവേട്ടന്‍...
അങ്ങനെ ഞങ്ങളുടെ മനോഹരമായ ജീവിതത്തിലേക്ക് അനുമോളും കടന്നു വന്നു. എല്ലാ പെണ്മക്കളെ പോലെ തന്നെ വിനുവേട്ടനായിരുന്നു അവൾക്കേറ്റവും പ്രിയപ്പെട്ടവൻ. അനുമോൾ വളർന്നതും അവൾക്ക് നാലു വയസ്സായതുമൊക്കെ കണ്ണു ചിമ്മുന്ന വേഗത്തില്‍ കാലം കഴിച്ചു.സന്തോഷകരമായ എന്റെ ജീവിതത്തില്‍ ഞാന്‍ ഏതു ദിവസമാണ് ജീവിക്കുന്നത് എന്ന് പോലും
എനിക്ക് അറിയില്ലായിരുന്നു.ഓരോ നിമിഷവും സ്നേഹം നിറച്ചു കൊണ്ട് മോളും വിനുവേട്ടനും മഴ പോലെ പെയ്തിരുന്നു.
വിനുവേട്ടൻ ഓഫീസിലും മോള്‍ സ്കൂളിലും പോയി കഴിഞ്ഞാല്‍ പിന്നെ വീട്ടിൽ തനിച്ചായിരുന്നു ഞാന്‍.ഒരു ഏകാന്തത പോലും എന്നെ തലോടാന്‍ വരാറില്ലായിരുന്നു.അത്രക്കും വാചാലമായ ഓര്‍മ്മകള്‍ ഓരോ ദിവസവും മനസ്സ് കരുതി വയ്ക്കുമായിരുന്നു. പക്ഷെ ഈ നഗരം എന്നും സമയക്കുറവുള്ളവരുടെ കൂടിയായിരുന്നു.എപ്പോഴും അച്ഛനും മകൾക്കും വേണ്ടി എന്തെങ്കിലും ചെയ്തു അവരെ സന്തോഷിപ്പിക്കുക എന്നതു മാത്രമായിരുന്നു എന്റെ ലക്‌ഷ്യം.ചിലപ്പോള്‍ പാചകം ചെയ്തും,പാട്ടു പാടിയും,ചിത്രങ്ങള്‍ വരച്ചുമൊക്കെ ഞാന്‍ അവര്‍ക്കായി എന്തെങ്കിലും കരുതി വയ്ക്കും.
പക്ഷെ ഞാനാ ഫ്‌ളാറ്റിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതിനോട് വിനുവേട്ടന് തീരേ താല്പര്യം ഇല്ലായിരുന്നു.വിവാഹം കഴിഞ്ഞു വന്നപ്പോൾ തന്നെ വിനുവേട്ടന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി.
"എന്തെങ്കിലും പഠിക്കാൻ പോടോ,
താനെന്താ ഇങ്ങനെ ആയി പോയത് ..?
തന്റെ കയ്യിൽ ഒരു ഡിഗ്രി ഇല്ലേ..?ഒന്നുമല്ലെങ്കിലും അടുത്ത ഫ്‌ളാറ്റിലെ കുട്ടികൾക്കെങ്കിലും ട്യൂഷന്‍ എടുത്തു കൂടെ തനിക്ക്...??
എന്തെങ്കിലുമൊക്കെ വാങ്ങാൻ എന്നോട് ചോദിക്കണ്ടല്ലോ.... ???
അല്ലെങ്കിൽ മീരക്ക് തുടർന്ന് പഠിച്ചൂടെ... ???"
നിരന്തരമായ വിനുവേട്ടന്റെ സമ്മർദങ്ങൾക്ക് വഴങ്ങി ഞാൻ തുടർ പഠനത്തിന്‌ അപേക്ഷിച്ചു.അതും ഡിസ്റ്റന്റ് എഡ്യൂക്കേഷൻ വഴി.ആ സമയത്താണ് അനുമോൾ ജനിക്കുന്നത് എന്നാൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ അദ്ദേഹം അനുവദിച്ചില്ല...
"മകളെ നോക്കാതെ അല്ലല്ലോ നീ ഇരിക്കുന്നത്..?
വീടിനു പുറത്തു പോയി പഠിക്കണ്ടല്ലോ മീരാ .. പരീക്ഷാ സമയത്തു പോയാൽ പോരെ..? "
വിനുവേട്ടന്റെ ഇങ്ങനെയുള്ള വാക്കുകൾ പലപ്പോഴുമെന്നെ അലോസരപ്പെടുത്താറുണ്ടായിരുന്നു. അതിനെ ചൊല്ലി മാത്രം ഞങ്ങൾ വഴക്കിട്ടിട്ടുമുണ്ട്.
"എനിക്ക് വീട്ടമ്മയായി ജീവിച്ചാൽ മതി വിനുവേട്ടാ.. അനുമോളുടെയും ഏട്ടന്റെയും ഒരു കാര്യത്തിനും ഞാൻ മുടക്കം വരുത്തുന്നില്ലല്ലോ..??
എനിക്ക് നിങ്ങളുടെയൊക്കെ കാര്യങ്ങള്‍ ചെയ്തു കൊണ്ട് ജീവിച്ചാല്‍ മതി.അത് തന്നെയാണ് എന്റെ സന്തോഷവും... "
ഒരിക്കൽ ഇതേയിടത്ത് വിനുവേട്ടന്റെ തോളിൽ തല ചായ്ച്ചു ഞാനിരുന്നു ഇങ്ങനെ പറയുമ്പോൾ എന്റെ മുടിയിഴകളെ തലോടിക്കൊണ്ട് ..
" മീരാ... നീയത് നോക്കൂ....
ദൂരെ നങ്കൂരമിട്ടു കടൽ തിരമാലയിൽ നൃത്തം ചവിട്ടുന്ന ഒരു കപ്പലിനെ ചൂടിക്കാട്ടി വിനുവേട്ടൻ പറഞ്ഞു 'നീ ആ കപ്പൽ കണ്ടില്ലേ.... ??
ഈ കടലു പോലെയാണ് നമുക്കു മുന്നിൽ ജീവിതം. കടലിനു നടുവിലെ കപ്പലു പോലെ മനുഷ്യ ജീവിതവും. ഒരു നിമിഷം വീശിയടിക്കുന്ന കാറ്റിൽ തകർന്നടിഞ്ഞു കടലിന്റെ ആഴങ്ങളിലേക്ക് പോകാൻ മാത്രം ശക്തിയെ ആ കപ്പലിനുള്ളൂ.അതു പോലെയാണ് മനുഷ്യ ജീവനും. നിനയ്ക്കാതൊരു നാളിൽ മരണം എന്നെയും വിഴുങ്ങി കളഞ്ഞാല്‍ നീയും നമ്മുടെ മോളും എന്തു ചെയ്യും..???
അവളെയും കൂട്ടി നീ നിന്റെ നാട്ടിലേക്ക് പോകുമായിരിക്കും പിന്നെ അവളെ എങ്ങനെ നീ വളർത്തും..??
അവളുടെ പഠനം വിവാഹം ഇതൊക്കെ മറ്റൊരാളുടെ കൈത്താങ്ങില്ലാതെ നിനക്ക് ചെയ്യാൻ കഴിയുമോ..? "
" വിനുവേട്ടാ... പ്ലീസ്... അങ്ങനെയൊന്നും പറയല്ലേ നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.
ഞാൻ മരിച്ചതിനു ശേഷം നിങ്ങള്‍ മരിച്ചാൽ മതി...!"
വിനുവേട്ടന്റെ വായ പൊത്തി ഞാനത് പറയുമ്പോൾ എന്നെയും മോളെയും ചേർത്തു പിടിച്ചു അദ്ദേഹം പറയും
"നിങ്ങളെ തനിച്ചാക്കി എനിക്കൊറ്റയ്ക്കങ്ങനെ പോവാൻ കഴിയോ...??"
പക്ഷേ തമാശയ്ക്കു പറയുന്ന ചില വാക്കുകൾ പോലും ദൈവം പെട്ടെന്നെടുത്തു വയ്ക്കും.ഒരു ബൈക്ക് അപകടത്തില്‍ എനിക്കും മോൾക്കും അദ്ദേഹത്തെ നഷ്ടമായി.നിനച്ചിരിക്കാതെ മരണം എന്റെ വിനുവേട്ടനെ കൂട്ടി കൊണ്ട് പോയത് എനിക്കുൾക്കൊള്ളാൻ മാസങ്ങളെടുത്തു. അദ്ധേഹത്തിന്റെ നിശ്ചലമായ ശരീരത്തിനൊപ്പം നാട്ടിൽ പോകുമ്പോള്‍ എന്റെ ലോകം അവസാനിച്ചു എന്നെനിക്കു തോന്നിയിരുന്നു.ആ ചലനമറ്റ കൈകള്‍ ഒരിക്കല്‍ എങ്കിലും എന്റെ നെറുകയില്‍ തലോടിയെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.
ഒരു ഭൂമികുലുക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് പാളികള്‍ക്ക്‌ ഇടയിലൂടെ തല പൊക്കി വരുന്ന പുല്‍നാമ്പ് പോലെ ഞാനും ആ വേര്‍പാടില്‍ നിന്നും കരകയറി. കാരണം അദ്ദേഹത്തിന്റെ വാക്കുകളും ആഗ്രഹങ്ങളും എന്റെ മനസ്സിൽ അഗ്നി പോലെ പടർന്നു കയറിയിരുന്നു.അദ്ദേഹം മരിച്ചു മൂന്നാം മാസം ഞാൻ ബാംഗ്ലൂരിലെ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് തിരികെ വന്നു.ആദ്ദേഹമില്ലാത്ത ശൂന്യത എന്നെ വേട്ടയാടുമ്പോളും ഞാൻ തുടർന്നു പഠിച്ചു ജോലി നേടിയെടുത്തു, ഇന്നെന്റെ മകളുടെ ഭാവി എന്റെ കയ്യിൽ ഭദ്രമാണ്.ഒരു പക്ഷെ എന്റെ വിനുവേട്ടന്‍ മുന്‍കൂട്ടി തന്‍റെ മരണത്തിന്റെ വരവ് അറിഞ്ഞു കാണും അതല്ലേ എനിക്ക് പറക്കാന്‍ മനസ്സില്‍ ചിറകു മുളപ്പിച്ചു തന്നത് ..?
സമൂഹം ഇത്രയും പുരോഗമിച്ചിട്ടും ആളുകളുടെ മനസ്സ് കറുപ്പു നിറത്തിൽ തന്നെയാണ്. ഭർത്താവില്ലാത്ത സ്ത്രീ സമൂഹത്തിന് മുന്നിൽ എല്ലായ്‌പോഴും പല രീതിയിൽ ഇരയാവുന്നു .
ഒരു ജോലി ഉള്ളവളാണെങ്കിൽ പിന്നെ പറയുകയും വേണ്ട, പക്ഷെ ... ആരുടേയും ആശ്രയമില്ലാതെ വയസ്സായ അച്ഛനമ്മമാരുടെ കണ്ണീരു കാണാതെ സഹോദരങ്ങൾക്കു മുന്നിൽ കൈ നീട്ടാതെ ഞാൻ ജീവിക്കുന്നു.
എന്റെ അനുമോൾക്ക് വേണ്ടി....
അവളുടെ അച്ഛന്റെ സ്വപ്നങ്ങൾക്ക് വേണ്ടി...
കടും ചുവപ്പു നിറത്തിൽ സൂര്യൻ കടലിലേക്ക് മുങ്ങി താഴാനൊരുങ്ങിയപ്പോൾ കവിളിൽ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അനുവിന്റെ കൈകൾ പിടിച്ചു മീര തിരികെ നടന്നു.പിണങ്ങി പോകുന്ന തിര തീരത്തെ സ്നേഹ കരങ്ങള്‍ കൊണ്ട് തിരികെ വന്നു പുല്‍കുന്നത് പോലെ തന്‍റെ വിനുവേട്ടനും തിരികെ വന്നിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു....
" എന്താ പെണ്ണെ ഇത് ..?
അപ്പോഴേക്കും കണ്ണ് മുള്ളാൻ തുടങ്ങിയല്ലോ..?
നിന്റെ കയ്യിൽ അവൾ ഭദ്രമാണ് മീരാ...
ഞാനന്ന് പറഞ്ഞില്ലേ ഞാനില്ലായ്മയിൽ നീ ജീവിക്കേണ്ടത് ഇങ്ങനെ തന്നെയാണ്.
ഞാൻ ഒരുപാട് സന്തോഷവാനാണ്.... "
അവളുടെ ഉള്ളിരുന്നു വിനു വിളിച്ചു പറയുന്നത് പോലെ മീരയ്ക്ക് തോന്നി. ചെറു പുഞ്ചിരിയോടെ അവൾ ആത്മഗതം പറഞ്ഞു

" വിനുവേട്ടാ... നിങ്ങളാണ് യദാർത്ഥ പുരുഷൻ..! നിങ്ങളുള്ളപ്പോൾ എങ്ങനെ ജീവിക്കുന്നു എന്നല്ല മറിച്ചു നിങ്ങളില്ലായ്മയിൽ എങ്ങനെ ജീവിക്കണം എന്നെന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ടവനേ നിന്റെ ഭാര്യാപദവി ചുരുങ്ങിയ കാലമെങ്കിലും അലങ്കരിക്കാൻ കഴിഞ്ഞതെന്റെ മഹാഭാഗ്യം..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...