2018, ഏപ്രിൽ 19, വ്യാഴാഴ്‌ച

രാമനും റഹീമും ...!!

" ഹിന്ദു കാഫിറുകള്‍ ഞങ്ങളുടെ കുട്ടിയെ അവരുടെ മൃഗദൈവങ്ങള്‍ക്ക് ബലി കൊടുത്തു.ഓരോ ഇസ്ലാമും ഉണരേണ്ട സമയമാണിത്. തെരുവുകളില്‍ വച്ച് തന്നെ നമ്മള്‍ അവരെ നേരിടണം.മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഓരോ തലയും അറുത്തെടുക്കണം.പരമാവധി ഈ വാര്‍ത്ത എല്ലാവരിലും എത്തിക്കണം ..."
ശീതീകരിച്ച തന്‍റെ മുറിയിലിരുന്നു റഹിം തന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസ് എഴുതി കഴിഞ്ഞ ശേഷം ഉറങ്ങാന്‍ കിടന്നു.അടുത്ത വീട്ടിലെ രാമനും അവന്റെ വാളില്‍ ഇങ്ങനെ എഴുതി .
"ഹിന്ദു മത ദൈവങ്ങളെ അവര്‍ കാമകോമാളികള്‍ ആക്കുന്നു .അമ്പല മതിലുകള്‍ അവര്‍ തകര്‍ക്കുന്നു.നമ്മുടെ വിശ്വാസങ്ങള്‍ക്കും സംസ്കാരത്തിനും നേരെ മുസ്ലീങ്ങള്‍ സംഘടിക്കുന്നു.വീണ്ടും ബോംബയും ഗുജറാത്തും ആവര്‍ത്തിക്കണം.എല്ലാത്തിനെയും പാകിസ്ഥാനിലോട്ടു കയറ്റി വിടണം.ഇത് ഹിന്ദു രാഷ്ട്രമാണ് ...ഹിന്ദു ഉണരണം ..."
അയല്‍ക്കാരായ രാമനും റഹീമും ഇതെല്ലാം എഴുതിയിട്ട് സുഖമായി ഉറങ്ങി ....
മത ഭ്രാന്തന്മാര്‍ കയ്യില്‍ കിട്ടിയ ആയുധങ്ങള്‍ എടുത്തു തെരുവുകളില്‍ ചോരപ്പുഴ സൃഷ്ടിച്ചു....,
റോഡുകളില്‍ ,ഭക്ഷണശാലകളില്‍,തൊഴില്‍ ഇടങ്ങളില്‍ ,
ബസ്സുകളില്‍,സ്കൂളുകളില്‍ ഒക്കെ പേര് ചോദിച്ചു ഹിന്ദുവിനെയും മുസ്ലീമിനെയും മാറ്റി നിര്‍ത്തി കഴുത്തുകള്‍ വെട്ടി ...,
പേര് മാറ്റി പറഞ്ഞവരുടെ അടിവസ്ത്രം അഴിച്ചു നോക്കി മതം ചികഞ്ഞു വെട്ടി നിരത്തി ....,
കുടിലുകള്‍ മുതല്‍ കൊട്ടാരങ്ങള്‍ വരെ കത്തിയെരിഞ്ഞു ചാരമായി മാറി ....,
മക്കളെ നഷ്ടപ്പെട്ട അമ്മമാരും,ഭര്‍ത്താവിന്റെ നഷ്ടപ്പെട്ട ഭാര്യമാരും വഴികണ്ണുമായി ഉമ്മറപ്പടിയില്‍ കാത്തിരുന്നു ....,
കയ്യും കാലും തലയും നഷ്ടപ്പെട്ട ആയിരക്കണക്കിന് ഉടലുകള്‍ അഴുക്കു ചാലുകളില്‍ മതമില്ലാത്ത ശവങ്ങളായി കുന്നു കൂടി കിടന്നു .....,
തൊപ്പി വച്ചവരും,പര്‍ദ്ദ ധരിച്ചവരും,കുറി തൊട്ടവരും,പൂണൂല്‍ അണിഞ്ഞവരുമൊക്കെ മതചിഹ്നങ്ങള്‍ നോക്കി തരംതിരിച്ചു കൊല്ലപ്പെട്ടു ....,
പള്ളികള്‍ തകര്‍ക്കപ്പെട്ടു.ക്ഷേത്ര വിഗ്രഹങ്ങള്‍ ഉടക്കപ്പെട്ടു ,പള്ളിയിലെ ബാങ്കു വിളിയും അമ്പലത്തിലെ സുപ്രഭാത ഗായത്രീ മന്ത്രങ്ങളൊക്കെ നിലക്കപ്പെട്ടു ....,
വീടുകള്‍ ചവിട്ടി പൊളിച്ചു ഗര്‍ഭിണിയുടെ വയറ്റിലെ ഭ്രൂണത്തിന്റെ ഹൃദയത്തില്‍ വരെ കത്തി കുത്തിയിറക്കി കൊലവിളി മുഴക്കി ....,
ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ മതം ചികഞ്ഞു ബലാല്‍സംഗം ചെയ്തു കൊന്ന മതഭ്രാന്തന്മാര്‍ കാമച്ചിരി ചിരിച്ചു കൊണ്ട് അടുത്ത വീടുകളിലേക്ക് ഇടിച്ചു കയറി ....,
പ്രാണനു വേണ്ടി വാവിട്ടു കരഞ്ഞവരെ,
കെഞ്ചിയവരെ,കാലു പിടിച്ചവരെയൊക്കെ ദയയുടെ ഒരു കണിക പോലും കണ്ണില്‍ അവശേഷിക്കാതെ ഹിന്ദുവും മുസ്ലീമും മാറി മാറി കൊന്നൊടുക്കി ...,
പാതി കത്തിയ ശവം നാറുന്ന നാട്ടില്‍ നിന്നും ജീവനും കയ്യില്‍ പിടിച്ചു എങ്ങോട്ടെന്നില്ലാതെ നിരപരാധികള്‍ പാലായനം ചെയ്തു ....,
നടപ്പിലാകാത്ത നിരോധനാജ്ഞക്ക് മുകളില്‍ പട്ടാളം വന്നിറങ്ങിയപ്പോള്‍ മുഖം നോക്കാതെ തോക്കുകള്‍ ശബ്ദിച്ചു ....,
ഒടുവില്‍ അഭയം നല്‍കാന്‍ വന്ന പട്ടാളതോക്കിന്‍ കുഴലില്‍ നിര്‍ത്തി തങ്ങളുടെയുക്കെ അച്ഛന്റെ,മകന്റെ,ഭര്‍ത്താവിന്റെയൊക്കെ ശവത്തിനരുകില്‍ വച്ച് ക്രൂരമായി പെണ്ണുടലുകള്‍ ഭോഗിക്കപ്പെട്ടു....,
എങ്ങും കൊലവിളികള്‍ ....,
നിലവിളികള്‍ ....,
അലര്‍ച്ചകള്‍ ....,
രോദനങ്ങള്‍ ....,
മാത്രം ബാക്കിയായി ....!!!
"ഡും ..ഡും ..."
ആരാ ഈ അസമയത്ത് വീട്ടില്‍ വന്നതെന്ന് സ്വയം പഴിച്ചു കൊണ്ട് റഹിം വാതില്‍ തുറന്നു.മുഖം മറച്ച കലാപകാരികള്‍ റഹീമിന്റെ തലയില്‍ ഇരുമ്പ് കമ്പി കൊണ്ട് ആഞ്ഞടിച്ചു ....
"ഉമ്മാ ..."
റഹീമിന്റെ നിലവിളി കേട്ടു പുറത്തേക്ക് വന്ന അവന്റെ ഉമ്മയെ വടിവാള്‍ കൊണ്ടവര്‍ വെട്ടി വീഴ്ത്തി.തന്‍റെ കണ്മുന്‍പില്‍ വച്ച് തന്നെ ചോരയില്‍ ചവിട്ടി നിന്ന് മതഭ്രാന്തന്മാര്‍ തന്‍റെ ഉമ്മയെ ഭോഗിക്കുന്നത് കണ്ട റഹീം തറയില്‍ തല തല്ലി കൊണ്ടിരുന്നു .തടുക്കാന്‍ ചെന്ന റഹീമിന്റെ വാപ്പയുടെ കഴുത്ത് വെട്ടി ആ തലയെ മേശയുടെ മുകളില്‍ വച്ച് കൊണ്ടവര്‍ ആര്‍ത്തു ചിരിച്ചു.
ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്ന തന്‍റെ പെങ്ങളുടെ മുറി ചവിട്ടി പൊളിച്ചു അവര്‍ കയറുമ്പോള്‍ ഒരു ഞരക്കം പോലെ റഹീം ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു ...
"എന്റെ പാത്തൂനെ ഒന്നും ചെയ്യല്ലേ .....
അവളെ നിങ്ങള്‍ കൊല്ലല്ലേ ..."
പാത്തുവിന്റെ നിലവിളി റഹീമിന്റെ കാതില്‍ മുഴങ്ങി കൊണ്ടിരുന്നു.മാറി മാറി അവര്‍ ആ കുഞ്ഞുടലില്‍ താണ്ടവമാടുമ്പോള്‍ നിലവിളി പതിയെ ഞെരക്കമായും പിന്നെ നിശബ്ധതയിലേക്കും വഴി മാറി.
വൃത്തിയും വെടിപ്പുമായി സ്വര്‍ഗ്ഗം പോലെ സൂക്ഷിച്ച പാത്തുവിന്റെ വീട് നരകം ആക്കി മാറ്റിയവര്‍ റഹീമിന്റെ അടുത്തേക്ക് വന്നു.അതിലൊരുത്തന്‍ വന്യമായി ചിരിച്ചു കൊണ്ട് പാറ പൊട്ടിക്കുന്ന കൂടം കൊണ്ട് റഹീമിന്റെ തലയില്‍ ആഞ്ഞടിച്ചു. ചിന്നി ചിതറിയ തലച്ചോര്‍ ആ വീടിന്റെ ചുമരുകളില്‍ പതിച്ചു ....
"ഉമ്മാ ....."
അലറി വിളിച്ചു കൊണ്ട് റഹീം കട്ടിലില്‍ നിന്നും എഴുന്നേറ്റു.രാത്രി രണ്ടു മണി സമയം , ശരീരം മുഴുവന്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു.ശീതീകരിച്ച മുറിയിലെ തണുപ്പ് പോരാതെ വന്നു റഹീമിന്റെ സ്വപ്നത്തിലെ തീ കെടുത്താന്‍.അവന്‍ തന്‍റെ ഫേസ്ബുക്ക് ഐഡി ഡിലീറ്റ് ചെയ്തു.സ്വപ്നത്തിന്റെ നടുക്കം മാറാതെ റഹീം വീടിനു പുറത്തേക്ക് വന്നു.നിലാവുള്ള രാത്രിയുടെ നിശബ്ദതയില്‍ രാമന്റെ വീട്ടിലെ മതിലില്‍ ഒരു രൂപം ഇരിക്കുന്നത് റഹീം ശ്രദ്ധിച്ചു .പെട്ടെന്ന് തന്നെ റഹീം അതിനടുത്തേക്ക് ചെന്ന് ചോദിച്ചു ..
"ആരാ..?
എന്താ ഈ അസമയത്ത് ഇവിടെ ..??"
"റഹീമേ ഞാന്‍ രാമന്‍ ആണ് .."
" എന്താ രാമാ രാത്രി ഇവിടെ തനിച്ചിരിക്കുന്നത് ..??"
"ഞാനൊരു സ്വപ്നം കണ്ടു റഹീമേ ..വല്ലാത്തൊരു സ്വപനം ...ഈ നാട് നശിക്കുന്ന സ്വപ്നം ..എന്റെ കുടുംബം നശിക്കുന്ന സ്വപ്നം ...കൊടിയ കലാപം ... ഞാന്‍ എന്റെ ഫേസ്ബുക്ക്‌ എല്ലാം ഒഴിവാക്കി..ഇനി ഒരു മതം പറച്ചിലും എഴുതുവാന്‍ എനിക്ക് വയ്യ ...."
താന്‍ കണ്ട അതേ സ്വപ്നം രാമനും കണ്ടതില്‍ റഹീമിന് അതിശയം തോന്നി. അല്ലെങ്കിലും അടുത്ത വീട്ടുകാര്‍ ആണെങ്കിലും മതത്തിന്റെ പേരില്‍ പരസ്പരം മിണ്ടാതെ നടന്നവര്‍ ആയിരുന്ന നമ്മള്‍ ഒരുമിച്ചു കാണേണ്ട സ്വപ്നം തന്നെയാണെന്ന് റഹീമിന് തോന്നി.ആകാശത്തേക്ക് നോക്കി കൊണ്ട് രാമനോട് റഹീം ചോദിച്ചു ..
"രാമാ നീ ആ ചന്ദ്രനെ കാണുന്നില്ലേ ...??"
"ഉണ്ട് റഹീമേ ..ഭൂമിയുടെ ഇരുട്ടിനു നേരെ പുഞ്ചിരിച്ചു കൊണ്ട് നമ്മുടെയൊക്കെ ഉറക്കം ആസ്വദിക്കുന്ന ചന്ദ്രന്‍.."
"രാമാ ...ഈ ഭൂമിയിയുടെ സകല സൗന്ദര്യവും,ഗുണങ്ങളും ഒരുമിച്ചു നമ്മള്‍ ആസ്വദിക്കുന്നു.അനുഭവിക്കുന്നു....
പക്ഷെ, നമ്മള്‍ മാത്രം ഒരുമിക്കുന്നില്ല....
മനസ്സുകളില്‍ മതില്‍ സൃഷ്ടിച്ചു വിഭിന്നര്‍ ആയി ജീവിക്കുന്നു.മറ്റു ജീവജാലങ്ങളൊക്കെ നമ്മുടെ ഭൂമിയെ സന്തോഷത്തോടെ ആസ്വദിക്കുന്നു,അതു കൊണ്ടാകും
വെറും ഒരു ഇറച്ചി പോലെ മൌനം പൂണ്ടു അവര്‍ ഉത്കൃഷ്ടജീവികള്‍ എന്ന് സ്വയം ഊറ്റം കൊള്ളുന്ന മനുഷ്യനെ നോക്കി ചിരിക്കുന്നത്..."
"അതെ റഹീമേ ..സത്യമാണ് ..ഒരിക്കലും നമ്മുടെ കൈ വെള്ളയില്‍ ഇരുന്നു ഈ ഭൂമി ദ്രവിച്ചു പോകരുത്.....
നമ്മുടെ കാഴ്ചകള്‍ക്ക് മതമില്ല..."
മതിലിനു മുകളില്‍ മനസ്സുകളുടെ മതില്‍ തകര്‍ത്തു കൊണ്ട് തോളോട് തോള്‍ ചേര്‍ന്നിരുന്നു രാമനും റഹീമും ആകാശത്തിലേക്ക് നോക്കിയിരുന്നു ...
അവര്‍ക്ക് വേണ്ടി പുതിയൊരു ആകാശം പിറവിയെടുത്തു...!!!
പണ്ട് ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തിനിടയില്‍ തന്നെ ബലാല്‍സംഗം ചെയ്യുന്നവരുടെ കൂട്ടത്തില്‍ താന്‍ ആദരവോടെ 'ചാച്ച 'എന്നു വിളിച്ച അയല്‍ക്കാരനെ കണ്ടു ഞെട്ടിയ പെണ്‍കുട്ടിയെ കുറിച്ചോര്‍ത്തു പോയി.
ഒരു കലാപം തീര്‍ക്കുന്ന ഭീകരത എന്താണ് എന്നറിയണം എങ്കില്‍ അത് നേരിട്ട് അനുഭവിക്കുക തന്നെ ചെയ്യണം .അല്ലാത്ത പക്ഷം അത്തരം കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ നമ്മള്‍ മുറവിളി കൂട്ടി കൊണ്ടിരിക്കും.
നമ്മുടെ അയല്‍ രാജ്യങ്ങളില്‍ കാണുന്ന അവസ്ഥകള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകരുത്.പിറന്ന നാട് ഉപേക്ഷിച്ചു അഭയാര്‍ത്ഥികളെ പോലെ മറ്റു രാജ്യങ്ങളില്‍ ഭിക്ഷ യാചിച്ചു പോകേണ്ട അവസ്ഥ വന്ന ഇറാക്കിലെയും,സിറിയയിലെയും,മ്യാന്മ്യാര്‍,ഭൂട്ടാന്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ അവസ്ഥ സൃഷ്ടിച്ചത് ഇത്തരം മതവിഘടന വാദികളുടെ പ്രവര്‍ത്തനം കൊണ്ട് തന്നെയാണ്.
മുന്‍പ് പറഞ്ഞത് പോലെ ഹിന്ദുക്കളും മുസ്ലീങ്ങളും സംയമനം പാലിക്കണം.മറ്റു മതങ്ങളെ ഇകഴ്ത്തി പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങളും,വരികളും കൊണ്ടൊന്നും ഒരിക്കലും ആര്‍ക്കും നീതി ലഭിക്കില്ല. മറിച്ചു വര്‍ഗ്ഗീയ കലാപങ്ങളിലൂടെ പുതിയ ഇരകളെ സൃഷ്ടിക്കുക മാത്രമേയുള്ളൂ ...
ഇവിടെ മതേതരം പറയുന്നവരെ നപുംസകം എന്ന് അധിഷേപിച്ചു കൊണ്ട് കളിയാക്കി ചിരിക്കുന്ന ചിലരെ ഞാന്‍ കണ്ടു.വീട്ടില്‍ കയറി ആരെങ്കിലും മതം പറഞ്ഞു കഴുത്ത് വെട്ടുമ്പോള്‍ തീരുന്ന ആയുസ്സേ ആ ചിരിക്കുള്ളൂ ....

ഭൂമിയെ നരകം ആക്കിയിട്ടു സ്വര്‍ഗ്ഗത്തില്‍ സ്ഥലം അന്വേഷിക്കുന്ന വിഡ്ഢികള്‍ ആകാതിരിക്കുക ...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...