2018, മാർച്ച് 14, ബുധനാഴ്‌ച

ആടുജീവിതം

”ചന്തിയില്‍ ആദ്യത്തെ തുള്ളി വീഴുന്നതിനു മുന്‍പ് എന്റെ പുറത്ത് ചാട്ടയുടെ ഒരടി വീണു. അപ്രതീക്ഷിതമായ ആ അടിയില്‍ എന്റെ പുറം പൊളിഞ്ഞു പോയി.....”
പ്രാഥമിക കര്‍മ്മം എവിടെയൊക്കെയോ നിര്‍വഹിച്ചതിന് ശേഷം ശൌച്യം ചെയ്യാന്‍ ആടുകളുടെ വെള്ള ടാങ്കില്‍ നിന്നും വെള്ളമെടുത്ത നജീബിന്റെ ദേഹത്ത് വീണ പുറം പൊളിയുന്ന ആ 'അടി' വായനക്കാരന്റെ മനസ്സിലും വീഴുന്നു...
സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന്റെ 'ആട് ജീവിതം' ഞാന്‍ വായിക്കുന്നത് സൌദി അറേബ്യയിലെ ഏഴു വര്‍ഷ പ്രവാസ ജീവിതത്തിനു വിരാമമിട്ടു കൊണ്ട് ചതിയില്‍ പെട്ടു ഇനി എന്ത് എന്ന ചോദ്യ ചിഹ്നവുമായി നാട്ടില്‍ വന്ന സമയത്തായിരുന്നു.മണിക്കൂറുകളോളം നജീബ് എന്ന വ്യക്തിയുമായി സംസാരിച്ച ശേഷമാണ് നജീബിന്റെ കഥയെഴുതിയതെന്നും ആ ജീവചരിത്രം തേച്ചു മിനുക്കുകയോ മനോഹരമാക്കുകയോ ചെയ്യേണ്ടതില്ലന്നും തനിക്കു തോന്നിയെന്നും ബെന്യാമിൻ പറഞ്ഞിരുന്നു.
നാം അനുഭവിക്കുന്ന പ്രശ്നങ്ങളേക്കാള്‍ കൂടുതല്‍ കഷ്ടതകള്‍ അനുഭവിച്ചു ജീവിക്കുന്നവരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നമുക്കു കിട്ടിയ ഈ ജീവിത സൌഭാഗ്യങ്ങളില്‍ ആ അജ്ഞാത ശക്തിയോട് നന്ദി പറയുവാന്‍ തോന്നും ഒപ്പം മുന്‍പോട്ടു പോകാനുള്ള ഊര്‍ജ്ജവും.യാതൊരു തെറ്റും ചെയ്യാത്തവന്റെ സഹനത്തെ പോലെ താൻ അനുഭവിക്കുന്ന യാതനകളെല്ലാം ക്ഷമയുണ്ടോയെന്നറിയാൻ തന്റെ ദൈവം പരീക്ഷിക്കുന്ന പരീക്ഷണങ്ങളാണെന്നു ഉറച്ചു വിശ്വസിക്കുന്ന നല്ലൊരു ദൈവ വിശ്വാസിയെയും നജീബിൽ കാണാൻ കഴിയുന്നു...
ആടുകള്‍ക്ക് വെള്ളം ഉപയോഗിക്കാം.എന്നാല്‍ മനുഷ്യനു പാടില്ല എന്ന പാഠമാണു ഈ സംഭവം നജീബിനു കാട്ടിക്കൊടുത്തത്.
ഇന്നത്ത കാലത്ത് മനുഷ്യനെക്കാള്‍ പ്രാധാന്യം മൃഗങ്ങള്‍ക്ക് നല്‍കുകയും,പശുവിനെ കടത്തിയതിന്റെ പേരില്‍ മനുഷ്യനെ തല്ലി കൊല്ലുന്ന വാര്‍ത്തകള്‍ നിറയുമ്പോള്‍ അപ്രസകതരാകുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നു...
പകലന്തിയോളം മരുഭൂമിയില്‍ ആടുകളെ മേയ്ക്കുക. വിശ്രമം എന്നത് രാത്രിയില്‍ വെറും മണലില്‍ കിടന്നുറങ്ങുമ്പോള്‍ മാത്രം. ഇരുമ്പു ടാങ്കില്‍ ചൂടായിക്കിടക്കുന്ന വെള്ളം കുടിക്കാം. കഴിക്കാന്‍ അര്‍ബാബ് വലിച്ചെറിയുന്ന ഉണക്ക ഖുബൂസ്. അതൊരു ജീവിതമായിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ മനുഷ്യജീവിയെ കാണാതെ വിശാലമായ മരുഭൂമിയിലെ ഏകാന്ത തടവ്.
മുന്‍പൊരിക്കല്‍ നജീബിന്റെ ഫോട്ടോ കണ്ടപ്പോള്‍ കഷ്ടപ്പെട്ടു ജീവിച്ച ശരീരവും അടിമപ്പെടലിന്റെ ശാരീരികഘടനയും കണ്ടു.
അതെ .....,
ഇതൊരു നജീബിന്റെ മാത്രം കഥയല്ല ..!
ഇതു പോലെയുള്ള ശരീരത്തോടെ....,
അടിമകളെ പോലെ ......,
സ്വയം തോല്‍വി സമ്മതിച്ച്.....,
പ്രതികരണം മറന്നവരെ പോലെ ....,
ജീവിക്കുന്ന മനുഷ്യര്‍ ധാരാളമുണ്ട് നമുക്ക് ചുറ്റും.
അവരുടെയൊക്കെ മുഖം കാണുമ്പോള്‍ തന്നെ നമുക്കറിയാം ഒരുതരം നിസ്സംഗത,കണ്ണുകളില്‍ വിഷാദം,ഉത്സാഹക്കുറവ് ഇതൊക്കെ നിഴലിച്ചു നില്‍ക്കുന്നു.ഈ ലോകത്ത് പണത്തിന്റെയും സുഖത്തിന്റെയും കൊടുമുടിയില്‍ അഹങ്കാരം മൂത്ത് മറ്റുള്ളവര്‍ ജീവിക്കുമ്പോള്‍.തങ്ങളൊക്കെ അങ്ങനെ ജീവിക്കാന്‍ അനുയോജ്യരല്ല എന്ന് സ്വയം സമ്മതിച്ച് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ തയ്യാറായ മനുഷ്യര്‍..
നമ്മുടെ ചില അടുക്കളകളില്‍ വീട്ടമ്മമാരായി...,
ഹോട്ടലുകളില്‍ എച്ചില്‍ പെറുക്കിയായി....,
പാതവക്കില്‍ ചെരുപ്പ് തുടക്കാനായി...,
ഓടകളില്‍ അഴുക്കു കോരുവാനായി...,
കക്കൂസുകളില്‍ മലം കോരുവാനായി ...,
നിങ്ങളുടെയൊക്കെ ഭാരച്ചുമടുകളുമായി ....,
അങ്ങനെ പലയിടത്തും നമുക്കവരെ കാണാം.
പൊരി വെയിലില്‍ കുളിച്ച് പണിയെടുക്കുന്ന നജീബുമാര്‍ നിശ്ശബ്ദരായി വിധിയെ സ്വീകരിച്ച് പരാതിയൊന്നുമില്ലാതെ കാലം കഴിക്കുന്നുണ്ട്.
'ആടിനെ മേയ്ക്കാനുള്ള വടിയുടെ നിഴലില്‍ പോലും തണല്‍ കണ്ടെത്തിയിരുന്നു....'എന്ന് നജീബ് പറയുമ്പോള്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചു പ്രകൃതിയെ ക്ഷൌരം ചെയ്യുന്ന പുരോഗമന നാട്ടില്‍ പിന്നെയും പ്രകൃതിയെ മുറികളില്‍ പുനസ്ഥാപിക്കുവാന്‍ എയര്‍ കണ്ടീഷനുകള്‍ വയ്ക്കുന്നവരെ ഓര്‍മ്മ വന്നു.
ആടുജീവിതത്തിലെ നജീബിന്റെ ദേഹത്ത് ആദ്യമഴത്തുള്ളികള്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ പോലെയാണ് എന്റെ മനസ്സില്‍ ആ കഥ നീറ്റല്‍ സൃഷ്ട്ടിച്ചത് .
ആടു ജീവിതത്തിലെ നജീബ് എന്നും എന്റെ മനസ്സില്‍ പതിഞ്ഞ ഒരു ജീവിതമാണ് .

അതെ ...നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം തന്നെ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...